ആത്മീയ പോരാട്ടത്തിലെ ചതിക്കുഴികൾ
ആത്മീക പോരാട്ടത്തിലെ ഈ മൂന്ന് ചതിക്കുഴികൾ ഓർക്കുക, ഒഴിവാക്കുക.
ഇന്ന് ആത്മീയ പോരാട്ടത്തെ കുറിച്ച് പല വിധത്തിലുമുള്ള ആലോചനകളും ഉപദേശങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പല ഉപദേശങ്ങൾക്കും വചനവുമായി യാതൊരു ബന്ധവുമില്ല. നരഗത്തെ കുറിച്ചും, പൈശാചിക മണ്ഡലത്തെ കുറിച്ചും വചനത്തിൽ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ കേൾക്കാനാണ് ആളുകൾക്ക് വലിയ ഇഷ്ടം. അതിനാൽ തന്നെ ശത്രുവിന് നമ്മെ വഴിതെറ്റിക്കാൻ വളരെ എളുപ്പമാണ്. വചന വിരുദ്ധമായ പലതും ആത്മീയ പോരാട്ടത്തെ കുറിച്ച് പറഞ്ഞ് അതെല്ലാം എന്തോ വലിയ ആത്മീയ സന്ദേശങ്ങളാണ് എന്നൊരു പ്രതീതി സൃഷ്ടിച്ചു ആ പുകമറയുടെ പിന്നിൽ വിശ്വാസികളെ വലവീശി പിടിക്കുന്നത് പിശാചിന്റെ ഒരു തന്ത്രമാണ്. അതെ, പിശാച് തന്നെ ആത്മീയ പോരാട്ടത്തെ കുറിച്ച് പ്രസംഗിക്കും, വെളിപ്പാട് നൽകും, അങ്ങനെ വഞ്ചിക്കും. പൗലോസ് പറയുന്ന പോലെ, "സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല" (2 കൊരിന്ത്യർ 11:14-15).
നാം സത്യം എന്ന് തെറ്റിദ്ധരിക്കാൻ ഏറ്റവും സാധ്യതയുള്ള രൂപത്തിലെ പിശാച് വ്യാജം പറയൂ. ഒറ്റ നോട്ടത്തിൽ അത് വചനപ്രകാരമാണ് എന്ന് തോന്നി പോകും. ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ അങ്ങനെയാണ്, വളരെ സൂക്ഷമമായി പരിശോധിച്ചാൽ മാത്രമേ അവയെ വിവേച്ചിക്കുവാൻ നമുക്ക് കഴിയൂ. ഒരിക്കൽ ദൈവസന്നിധിയിൽ അടിയൻ ഇരുന്നപ്പോൾ ആത്മീയ പോരാട്ടത്തെ കുറിച്ച് ഇന്ന് വ്യാപരിക്കുന്ന മൂന്ന് ഡ്യൂപ്ലിക്കേറ്റ് സത്യങ്ങളെ വിവേച്ചിക്കുവാൻ കർത്താവ് പഠിപ്പിച്ചു. ആ പഠനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ മൂന്ന് തിരിച്ചറിവുകൾ അടിയൻ പങ്കുവെക്കട്ടെ.
- ആത്മീയ കണ്ണുകൾ ഉണർന്നിരിക്കുക എന്ന് പറഞ്ഞാൽ എല്ലാത്തിനെയും സ്വയമായി ആത്മീയവൽക്കരിക്കുക എന്നല്ല
ആത്മീയ പോരാട്ടത്തിൽ ഉണർന്നിരിക്കുന്നത് വളരെ പ്രധാനമാണ് കാരണം നമ്മുടെ പ്രതിയോഗി എപ്പോഴും നമുക്കെതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ പത്രോസ് നമ്മെ പ്രബോധിപ്പിക്കുന്നു, "നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു" (1 പത്രോസ് 5:8). അശ്രാന്ത പരിശ്രമം നടത്തുന്ന ഒരു ശത്രു നമുക്കുള്ളപ്പോൾ നാം സദാ ജാഗരൂകരായിരിക്കണം.
എന്നാൽ, ഇതിന്റെ അർത്ഥം നാം സ്വയം എല്ലാ പ്രയാസങ്ങളെയും, ബുദ്ധിമുട്ടുകളെയും ആത്മീയവൽക്കരിച്ച് പിശാച് ഇല്ലാതെടത്ത് അവനെ കാണണമെന്നല്ല. സാധാരണ കേൾക്കുന്ന ഒരു വാചകമാണ് ആത്മീയ പോരാട്ടം കൂടുമ്പോൾ ഒരു ജലദോഷപ്പനി വന്നാൽ പോലും അത് പൈശാചികമായിട്ട് നോക്കി കാണണം എന്ന്. ആത്മീയ കണ്ണുകൾ ഉണർന്നിരുന്ന് ഒരു പനിയെ പോലും പൈശാചികൻ ഉപയോഗിക്കാൻ ഇടയാകാതെ പോരാടുന്നത് നല്ല കാര്യം. പക്ഷേ ഈ പനി ശരിക്കും ഒരു ആത്മീയ പോരാട്ടത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണോ അതോ സാധാരണ ഒരു അസുഖം മാത്രമാണോ എന്ന് വിവേച്ചിക്കേണ്ടത് എന്റെ സ്വന്ത ബുദ്ധിയിലല്ല. ഞാൻ ദൈവസന്നിധിയിൽ ഇരുന്ന് അവനിൽ നിന്ന് പ്രാപ്പിക്കേണ്ടതാണ് ഈ വിവേകം.
ദൈവസന്നിധിയിൽ ഇരിക്കാതെ നാം എല്ലാത്തിനെയും പൈശാചികമാക്കിയാൽ കഷ്ടതയിലൂടെ നമുക്ക് സ്വഭാവശുദ്ധി വരുത്തുവാൻ നോക്കുന്ന ദൈവപ്രവർത്തിയെയും (റോമർ 5:3-4) നാം പൈശാചികമായി കണ്ടെതിർക്കും. സ്വന്തം പ്രയാസത്തിലും, ഭയത്തിലും മാത്രം ശ്രദ്ധവെച്ച ശിഷ്യന്മാർ കടലിലൂടെ നടന്നു വരുന്ന യേശുവിനെ കണ്ടപ്പോൾ അവർ അവനെ ഭൂതം വരുന്നതായി നിരൂപിച്ചു (മത്തായി 14:26). ദൈവശബ്‍ദം കേൾക്കാതെ നമ്മുടെ പ്രയാസവും ഭയവും മാത്രം മാനദണ്ഡമാക്കി സ്വന്തബുദ്ധിയിൽ നാം കാര്യങ്ങളെ വീക്ഷിച്ചാൽ ദൈവപ്രവർത്തിയേത് പൈശാചികമേത് എന്ന് പറയുവാൻ നമുക്ക് കഴിയില്ല. മിക്കവാറും നാം പിശാചിനെ വെളിച്ചദൂതനായും, യേശുവിനെ ഭൂതമായും കാണും.
എത്ര കുടുംബങ്ങളെയാണ് പിശാച് ഇങ്ങനെ കബളിപ്പിച്ചിരിക്കുന്നത്! വിശുദ്ധമായ ജീവിതം നയിക്കാത്തത്തിനേക്കാൾ അയൽക്കാരനായ അവിശ്വാസിയുടെ വീട്ടിൽ നിന്നും ഒരു ചെമ്പരത്തിപ്പൂവ് നമ്മുടെ പറമ്പിൽ വീഴുന്നതാണ് ആത്മീയ ആപത്ത് എന്ന് പലരും വിശ്വസിക്കുന്നു. അവന്റെ വീട്ടിൽ നിന്നും ഒരു മണിയടി ശബ്ദം കേട്ടാൽ പല വിശ്വാസികളും വിറക്കും, എന്നാൽ സ്വന്തം ഹൃദയത്തിൽ പിശാചിന്നു ഇടം കൊടുക്കുന്ന കോപം വന്നാൽ ഒരു കൂസലുമില്ല (എഫെസ്യർ 4:26-27).
യഥാർത്ഥ പോരാട്ട വിഷയങ്ങളിൽ നിന്ന് നമ്മുടെ ശ്രദ്ധ തെറ്റിക്കുന്ന പൈശാചികന്റെ ഈ തന്ത്രത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ നാം സ്വയം ആത്‌മീയവൽക്കരിച്ചു ഉളവാക്കുന്ന സാങ്കല്പിക പോരാട്ടങ്ങളിൽ നിന്ന് വിരമിച്ചു കർത്താവ് വെളിപ്പെടുത്തി തരുന്ന വിഷയങ്ങളെ മാത്രം പോരാട്ടമായി കാണണം. എല്ലാ പ്രയാസങ്ങളും, ബുദ്ധിമുട്ടുകളും, കഷ്ടതയും ആത്മീക പോരാട്ടമല്ല എന്ന് നാം ഓർക്കണം.
- ആത്മീയ പോരാട്ടത്തിൽ പ്രാർത്ഥന അത്യന്താപേക്ഷിതമാണെങ്കിലും ശത്രുവിനെതിരായുള്ള നമ്മുടെ വാളല്ല
ഇന്ന് കേരളത്തിൽ പ്രചരിക്കുന്ന ഒരു ഭൂരിപക്ഷം ആത്മീയ പോരാട്ട ഉപദേശങ്ങളും വെറും ജഡീകവും ജാതീയവുമായ അന്ധവിശ്വാസങ്ങളാണ്. അത് ഏറ്റവും പ്രകടമാക്കുന്ന വിഷയം പ്രാർത്ഥനയാണ്. പ്രാർത്ഥിക്കുമ്പോൾ ആത്മ മണ്ഡലത്തിൽ തീഗോളം രൂപപ്പെടും, അത് പിശാചിനെ കത്തിക്കും എന്നൊക്കെ പറയുന്നവർ ക്രിസ്തീയ ഗോളത്തിൽ അനവധിയുണ്ട്. സാധാരാണ മനുഷ്യരും ഒരു പ്രശ്‍നം വരുമ്പോൾ കവടി നിരത്തി, ദോഷം കണ്ടെത്തി, അതിനു പരിഹാരക്രിയയായി ചെയുന്നത് ഏതെങ്കിലും ആരാധനാലയത്തിൽ പോയി പ്രാർത്ഥിക്കുകയെന്നതാണ്. അതിനാൽ ആരെങ്കിലും പ്രാർത്ഥന ദോഷങ്ങളുടെയോ ശാപങ്ങളുടെയോ പരിഹാരമാണെന്നു പറയുന്നത് കൊണ്ട് മാത്രം അവർ പറയുന്നത് ദൈവീകമാണെന്നു നമുക്ക് പറയുവാൻ കഴിയില്ല. ജാതീയരും അതൊക്കെ പറയുന്നുണ്ട്.
ദൈവവചനത്തിൽ നമ്മുടെ സർവ്വായുധവർഗ്ഗത്തെ വിശദീകരിക്കുമ്പോൾ പൗലോസ് ഓരോ ആത്മീയ ആയുധത്തെയും ഒരു സൈനികന്റെ പടച്ചട്ടയുമായി ഉപമിച്ചു പറയുന്നു (എഫെസ്യർ 6:13-17). അരക്കച്ചയാകുന്ന സത്യം, കവചമാകുന്ന നീതി, ചെരുപ്പാകുന്ന ഒരുക്കം, പരിചയായ വിശ്വാസം, ശിരസ്ത്രമാകുന്ന രക്ഷയുടെ പ്രത്യാശ, വാളാകുന്ന ദൈവവചനം. എന്നാൽ, ഇതിനു ശേഷം പ്രാർത്ഥനയെ കുറിച്ച് പറയുമ്പോൾ അതിനെ പടച്ചട്ടയുടെ ഒരു ഭാഗമായും ഉപമിച്ചു പറയുന്നില്ല (എഫെസ്യർ 6:18). സർവ്വായുദ്ധവർഗ്ഗത്തിന്റെ തൊട്ടടുത്ത വാക്യത്തിൽ പ്രാർത്ഥനയെ കുറിച്ച് പറയുമ്പോൾ പ്രാർത്ഥന പോരാട്ടത്തിൽ അത്യന്താപേക്ഷിതമാണെന്ന് വ്യക്തം, പക്ഷെ നമ്മുടെ ആത്മീയ പടച്ചട്ടയുടെ ഭാഗമല്ലാത്തതിനാൽ പ്രാർത്ഥന ഒരു ആയുധമല്ല.
ഇന്ന് പക്ഷെ ആത്മീയ പോരാട്ടമെന്നു പറഞ്ഞു നടക്കുന്ന ഒരു ഭൂരിപക്ഷം ഉപദേഷ്ടാക്കന്മാരും പ്രാർത്ഥനയെ ജാതിയരെ പോലെ ഒരു ആയുധമാക്കി മാറ്റി. "പ്രാർത്ഥനയിൽ ജയം എടുക്കണം", "പ്രാർത്ഥിച്ചു ആത്മമണ്ഡലത്തിൽ പോരാടണം" എന്നൊക്കെ പറയുന്നത് കേരളത്തിൽ സർവ്വസാധാരണം. പറഞ്ഞു വരുന്നതിന്റെ അർത്ഥം പ്രാർത്ഥിക്കാതെ പോരാടണമെന്നല്ല. പോരാട്ടം എന്ന് പറഞ്ഞു നാം കുറെ പ്രാർത്ഥന യോഗങ്ങൾ നടത്തി ബഹളം വെക്കുന്നതല്ല വചനത്തിൽ പറഞ്ഞിരിക്കുന്ന പോരാട്ടം. പോരാട്ടത്തിൽ പ്രാർത്ഥന ദൈവീക ആലോചന കേൾക്കുവാനും അവന്റെ ബലം പ്രാപിക്കുവാനുമുള്ള മുഖാന്തിരമാണ്. പക്ഷെ പോരാട്ടം വിശുദ്ധ ജീവിത്തിലൂടെയും, ദൈവവചനത്തിലൂടെയുമാണ്.
സർവ്വായുധവർഗ്ഗത്തിൽ അഞ്ചെണ്ണം നമ്മുടെ പ്രതിരോധത്തിനും, ഒരെണ്ണം ആക്രമണത്തിനുമാണ്. പ്രതിരോധ ആയുധങ്ങളായ അഞ്ചെണ്ണവും നമ്മുടെ വിശുദ്ധ നടപ്പുമായി ബന്ധപ്പെട്ടതും, ഏക ആക്രമണ ആയുധം വാളാകുന്ന ദൈവവചനവുമാണ്. യവനഭാഷയിൽ ഇവിടെ ദൈവത്തിന്റെ വായിൽ നിന്ന് വരുന്ന ദൈവീകദൂതെന്ന് അർത്ഥമാക്കുന്ന ഒരു പദമാണ് ഉപയോഗിച്ചിരിക്കുന്നത് (എഫെസ്യർ 6:17). അതായത്, തിരുവെഴുത്തുകളിൽ നിന്ന് ദൈവം നമുക്ക് വെളുപ്പെടുത്തി തരുന്ന ദൂത് നാം വിശ്വസിച്ചു, ഏറ്റുപറയുമ്പോൾ അത് ദുഷ്ടനെതിരായ ഒരു വാളായി മാറുന്നു (മത്തായി 4:4,7,10). ഈ ദൈവശബ്ദം കേൾക്കാനാണ് നാം പോരാട്ടമുഖത്ത് പ്രാർത്ഥിക്കേണ്ടത്. അല്ലാതെ ജാതിയരെ പോലെ പ്രാർത്ഥന അന്ധവിശ്വാസപരമായ ഒരു പ്രതിക്രിയയല്ല.
അവിശ്വാസികൾ നിർജീവ പ്രവർത്തികളിൽ നിന്ന് മാനസാന്തരപ്പെടാത്തവർ ആയതുകൊണ്ട് പ്രാർത്ഥന സ്വയനീതിയുടെ ഒരു പ്രദർശനമാണ്. ആ കർമ്മത്തിന്റെ യോഗ്യത നോക്കി ദൈവം അവരെ കടാക്ഷിക്കും എന്നവർ ചിന്തിക്കുന്നു. പ്രാർത്ഥനയെ അന്തവിശ്വാസപരമായി നാം വീക്ഷിച്ചാൽ നാമും പ്രാർത്ഥനയെ ഒരു പ്രവർത്തിയാക്കി മാറ്റി ദൈവത്തെ അതിലൂടെ വശീകരിക്കുവാൻ നോക്കും. അതിനാലാണ് പലരും അവരുടെ പ്രാർത്ഥനയുടെ നീളം, ദൈർഘ്യം, എത്ര ദിവസം ഉപവസിച്ചു എന്നതിലൊക്കെ മതിപ്പ് കാണുന്നത്. പ്രാർത്ഥനയിൽ ആരോട് പ്രാർത്ഥിച്ചു എന്നതിലല്ല, "ഞങ്ങൾ" പ്രാർത്ഥിച്ചു എന്നതിലാണ് അവരുടെ പ്രശംസ. സ്വയനീതിയുടെ വെറും കസറത്തുകളാണ് ഇവ. പല ഗ്രാമീണ സഭകളിലും പത്ത് മണിക്കൂർ പ്രാർത്ഥനയും, ഇരുപത്തിയൊന്ന് ദിവസം ഉപവാസവും ഒക്കെയുണ്ട് പക്ഷെ ഒരു പ്രതിവാര ബൈബിൾ സ്റ്റഡി പോലുമില്ല. അതിൽ നിന്ന് തന്നെ വളരെ വ്യക്തമല്ലേ നാം ചിന്തിക്കുന്നത് ദൈവവചനമല്ല, പ്രാർത്ഥനയെന്നും പറഞ്ഞു നാം ചെയ്തുകൂട്ടുന്നതാണ് നമുക്ക് ദൈവം തന്നിരിക്കുന്ന വാളെന്ന്?
- ആത്മീയ പോരാട്ടത്തിൽ നമ്മുടെ ലക്ഷ്യം സാത്താനെ ഉന്മൂലനം ചെയ്യുകയല്ല, മറിച്ച് നമ്മുടെ അനുസരണം ഉറപ്പാക്കുക എന്നതാണ്
സ്വയനീതിയോടെ പ്രാർത്ഥനയേയും ആത്മീയ പോരാട്ടത്തെയും സമീപിക്കുന്നവർ ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചു ചിന്തിക്കുന്നത് അവർക്ക് പൈശാചികനെ ഉന്മൂലനാശം വരുത്തുവാൻ തക്ക ശക്തിയുണ്ടെന്നാണ്. ഇന്ന് കേരളത്തിലെ പല "അഭിഷിക്തൻ"മാരുടെയും ചിന്ത അവർക്ക് പിശാചിനെ കരിക്കുവാനും പൊരിക്കുവാനും കഴിയുമെന്നാണ്. ഒരിക്കൽ എന്റെ കൺമുൻപിൽ ഞാൻ കണ്ടതാണ് ഒരു 'പാസ്റ്റർ' ഒരു ഭൂതഗ്രസ്തയോട് പറയുന്നത് - "പിശാചേ, നിനക്ക് എന്നെ അറിഞ്ഞൂടാ, ഞാൻ നിന്നെ കരിച്ചു കളയും. ഇറങ്ങി വാ!" പൈശാചിക ശക്തികളെ അടിയറവ് പറയിപ്പിച്ചവൻ നമ്മുടെ കർത്താവായ യേശു ക്രിസ്തു മാത്രമാണ്. അവന്റെ ജയത്തെ ഘോഷിച്ചു, അവന്റെ നാമത്തിൽ (നമ്മുടെ നാമത്തിലല്ല) പൈശാചികനെ എതിർക്കുവാൻ വിളിക്കപ്പെട്ടവരാണ് നാം (കൊലൊസ്സ്യർ 2:15, യാക്കോബ് 4:7, 1 പത്രൊസ് 5:8-9). എന്നാൽ, സാത്താന്റെ പൂർണ്ണമായ അന്ത്യം കർത്താവായ യേശു ക്രിസ്തുവിന്റെ മടങ്ങിവരവിനു ശേഷമേ അവൻ നിർവഹിക്കൂ (വെളിപ്പാട് 20:10).
അപ്പോൾ ഈ കാലയളവിൽ നമ്മുടെ പോരാട്ടത്തിന്റെ ലക്ഷ്യമെന്ത്? പലരും ഇന്ന് പഠിപ്പിക്കുന്നത് സാത്താന്യ മണ്ഡലങ്ങളെ നാം പിടിച്ചെടുക്കണം, പ്രാദേശിക ദുർഭൂതങ്ങളെ ഇല്ലായ്‌മ ചെയ്യണം എന്നൊക്കെയാണ്. എന്നാൽ, ദൈവവചനത്തിൽ നാം നോക്കുമ്പോൾ അങ്ങനെ ഒരു തരത്തിലുമുള്ള കല്പനകളും ദൈവം നമുക്ക് നൽകുന്നില്ല. സാത്താന്യ വാഴ്ചകളുടെയും അധികാരങ്ങളുടെയും, അന്ധകാരത്തിന്റെ ലോകാധിപതികളുടെയും, സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനളുടെയും പോരാട്ടം നമുക്കെതിരെ ഉണ്ടെന്നുള്ളത് വചനത്തിൽ വ്യക്തം (എഫെസ്യർ 6:12). എന്നാൽ, ആത്മീയ പോരാട്ടത്തിൽ നമ്മുടെ ലക്ഷ്യവും ഉത്തരവാദിത്തവും ഇവയെ ഒക്കെ ഉന്മൂലനാശനം ചെയ്യുന്നതാണെന്ന് വചനം പഠിപ്പിക്കുന്നില്ല. പകരം, ദൈവവചനം പറയുന്നത് ഈ എല്ലാ പോരാട്ടത്തിന്റെയും മദ്ധ്യേ നാം ഇവയെ എതിർത്തു നമ്മുടെ അനുസരണം കാത്തുസൂക്ഷിക്കണം എന്നാകുന്നു. അതിനാൽ പൗലോസ് ഈ പറയുന്നത് ശ്രദ്ധിക്കുക: "ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ. അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി,നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോൾ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‍വാൻ ഒരുങ്ങിയുമിരിക്കുന്നു" (2 കൊരിന്ത്യർ 10:3-6).
ആത്മീയ പോരാട്ടത്തിൽ എല്ലാ വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കുന്നതാണ് നമ്മുടെ ലക്ഷ്യവും ഉത്തരവാദിത്തവും. ദൈവത്തോട് കീഴ്പ്പെട്ടിരുന്ന് പിശാചിനെ എതിർത്തു അനുസരണത്തിൽ തികവുള്ളവരാകുന്നതാണ് പോരാട്ടത്തിൽ ജയത്തിന്റെ നിർവചനം. അല്ലാതെ ഈ ഭൂമിയിലുള്ള എല്ലാ സാത്താന്യശക്തിയെയും ഇല്ലാതെയാക്കുന്നതല്ല. ആ ദൗത്യം ദൈവം ഒരിക്കലും മനുഷ്യന് നൽകിയിട്ടില്ല. പൈശാചിക സ്വാധീനത്തിലായിരിക്കുന്ന ആത്മാക്കളെ വീണ്ടെടുക്കുവാൻ ദൈവം തന്റെ സഭയെ നിയോഗിച്ചിട്ടുണ്ടെങ്കിലും (2 തിമൊഥെയൊസ് 2:26) പൈശാചിക സ്വാധീനങ്ങൾ ഒരു ദേശത്തു പ്രവർത്തിക്കാൻ പാടില്ല എന്ന് രീതിയിൽ അവയെ പൂർണമായും നിഗ്രഹിക്കുവാൻ നമുക്ക് ഒരു അധികാരവുമില്ല.
"സാത്താന്റെ സിംഹാസനം ഉള്ളേടം" എന്ന് കർത്താവ് പെർഗ്ഗമൊസിലെ സഭയോട് ദൂത് പറയുമ്പോൾ, ആ ദേശത്തെ ഇത്ര ശക്തമായ സാത്താന്യ മണ്ഡലത്തെ അഴിക്കുവാനോ, കരിക്കുവാനോ, പൊളിക്കുവാനോ കർത്താവ് ഒരു ആലോചനയും നൽകുന്നില്ല. പകരം, "സാത്താൻ പാർക്കുന്നേടത്തു തന്നേ" വിശ്വസ്തരായി നിലനിൽക്കുവാനാണ് കർത്താവ് പ്രബോധിപ്പിക്കുന്നത് (വെളിപ്പാട് 2:12-17). അത് പോലെ തന്നെ, തുയഥൈരയിലെ സഭയോട് ദൂത് പറയുമ്പോൾ, അവിടെ വ്യാപാരിച്ചിരുന്ന കള്ളപ്രവാചകയുടെ കൂട്ടർ അവരുടെ ദുരൂപദേശം കൈക്കൊളളാത്തവരെ "സാത്താന്റെ ആഴങ്ങൾ അറിഞ്ഞിട്ടില്ലാത്തവർ" എന്ന് പറഞ്ഞു പുച്ഛിച്ചിരുന്നു എന്ന് കർത്താവ് രേഖപ്പെടുത്തുന്നു (വെളിപ്പാട് 2:20-24). ഇന്നും പല കള്ളപ്രവാചകന്മാരും "സാത്താന്റെ ആഴങ്ങൾ" പഠിപ്പിച്ചു തരാം എന്ന മോഹന വാഗ്ദാനങ്ങളോടെ "ആത്മീയ പോരാട്ട ക്ലാസ്സുകൾ" എന്ന പേരിൽ അനേകരെ വഴിതെറ്റിക്കുന്നു.
വിശുദ്ധ ജീവിതത്തോടും, ദൈവവചനത്തോടും കൂടെ, അനുസരണ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന സാത്താന്യ എതിർപ്പുകളെ മാത്രം പോരാടുവാൻ വിളിക്കപ്പെട്ട ജനമാണ് ദൈവസഭ. പക്ഷെ നമുക്ക് ചുറ്റുമുള്ള ലോകത്തിന്റെ സംസ്കാരത്തിലും സമ്പ്രദായത്തിലുമുള്ള സാത്താന്യശക്തികളുടെ പൂർണമായ ഉന്മൂലനാശം കർത്താവിന്റെ രണ്ടാം വരവിൽ മാത്രമേ സംഭവിക്കൂ. ആ പോരാട്ടം നാം ഇപ്പോൾ ചെയ്യേണ്ടതല്ല.അത് കൊണ്ട് തന്നെ അങ്ങനെയുള്ള യാതൊരു കല്പനയും ദൈവസഭയെ സംബന്ധിച്ചു കർത്താവ് കല്പിച്ചിട്ടില്ല.
ഉപസംഹാരം
പിശാച് എപ്പോഴും കടന്നുവരുന്നത് ഒരു സഹായകന്റെ രൂപത്തിലാണ്. ഏദൻ തോട്ടത്തിൽ നല്ല ആലോചന പറയുന്ന ഒരു സഹായകൻ എന്ന ഭാവേനെ അവൻ മനുഷ്യനെ കബിളിപ്പിച്ചു. ആത്മീയ പോരാട്ട വിഷയത്തിലും അവൻ 'സഹായകമായ ആലോചന' എന്ന് പറഞ്ഞു നമ്മെ വഞ്ചിക്കും. എവിടെ പോരാടണം എന്ന ചോദ്യത്തിന് എന്റെ സ്വയത്തിനു അസൗകര്യമായെതെല്ലാം എന്ന് അവൻ നമ്മെ പഠിപ്പിക്കും. എന്നാൽ, കർത്താവ് നമ്മെ കാണിച്ചു തരുന്ന വിഷയങ്ങൾ മാത്രമാണ് പോരാട്ടം. മറ്റൊന്നിനെയും നാം സ്വയകേന്ദ്രികൃതമായി ആത്മീയവത്കരിക്കരുത്. എങ്ങനെ പോരാടണം എന്ന ചോദ്യത്തിന് പിശാച് പറയും അന്ധവിശ്വാസത്തിൽ ജാതിയർ ചെയ്യുന്നപോലെ പ്രാർത്ഥനയുടെ വെറും ആചാരാനുഷ്ഠാനത്തിൽ മുഴുകണമെന്ന്. എന്നാൽ വിശുദ്ധ ജീവിതവും ദൈവവചനവുമാണ് നമ്മുടെ യഥാർത്ഥ ആയുധങ്ങൾ എന്ന് അവൻ പറയുകയില്ല. എന്തിനായി പോരാടണം എന്ന ചോദ്യത്തിന്, സാത്താൻ നമ്മെ കബിളിപ്പിക്കേണ്ടതിനു, വചനപ്രകാരം സഭായുഗത്തിൽ അപ്രായോഗികമായ ഭൗമീക പ്രതീക്ഷകളിലേക്കു അവൻ നമ്മുടെ ശ്രദ്ധ തിരിക്കും. എന്നാൽ അനുസരണമാണ് ജയത്തിന്റെ നിർവചനമെന്നു അവൻ പറയുകയില്ല. ആത്മീക പോരാട്ടത്തിലെ ഈ മൂന്ന് ചതിക്കുഴികൾ ഓർക്കുക, ഒഴിവാക്കുക. "സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ" (2 കൊരിന്ത്യർ 2:11).